'വിശുദ്ധനാം കര്‍ത്താവേ'
Speaker:
കാറ്റഗറി: Behind a song
Tags: ഗാനം, പി. എം. ജോസഫ്
Uploaded On: May 12, 2010
Views: 1039, മറുമൊഴികൾ അഥവാ കമന്റുകൾ: 0

വിശുദ്ധ തിരുവെഴുത്തു നമ്മെ പ്രബോധിപ്പിക്കുന്നു: "പര്‍വതങ്ങള്‍ മാറിപ്പോകും, കുന്നുകള്‍ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല" (യെശയ്യാവ് 54:10).
വയനാടിന്റെ ഹൃദയ ഭാഗമായ കല്‍പ്പറ്റയില്‍ കര്‍ത്താവിന്റെ വേല ചെയ്തുകൊണ്ടിരുന്ന സുവിശേഷകനായിരുന്നു നിര്യാതനായ ശ്രീ. പി. എം ജോസഫ്. അദ്ധേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഒരു ഗാനമാണ് 'വിശുദ്ധനാം കര്‍ത്താവേ, വിശ്വസ്തനാം കര്‍ത്താവേ' എന്ന് തുടങ്ങുന്ന ആരാധനാ ഗീതം. ഈ ഗാനത്തിന്റെ ഓരോ ചരണങ്ങളുടെ രചനയ്ക്ക് വ്യത്യസ്തങ്ങളായ ഓരോ സാഹചര്യങ്ങളാണ് ഉള്ളത്.
ഒരുനാള്‍ ഇദ്ദേഹം മലബാറില്‍ ഒരിടത്ത് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി കടന്നു പോയി. അവിടെ വച്ച്, തനിക്ക് വളരെ അടുത്ത് ബന്ധമുണ്ടായിരുന്ന ഒരു സഹോദരനില്‍ നിന്നും തികഞ്ഞ അനാദരവ് ലഭിക്കുകയുണ്ടായി. അത് തന്നെ വളരെ വിഷമിപ്പിച്ചു. മടക്കയാത്രയില്‍ - അടിവാരത്ത് നിന്നും കല്പറ്റയിലേക്കുള്ള ചുരം കയറ്റമാണ് രംഗം - തന്റെ മനസ്സ് വികാര സാന്ദ്രമായി. എന്നാല്‍ ഉടന്‍ വിശുദ്ധനായ തന്റെ കര്‍ത്താവു വിശ്വസ്തനാനെന്നുള്ള ചിന്ത തന്റെ മനസ്സില്‍ വരികയും ആ വരികള്‍ അപ്പോള്‍ തന്നെ കുറിച്ചെടുക്കുകയും ചെയ്തു. ആ വരികള്‍ തുടരുന്നത് അപ്രകാരമാണ് :
"ആദരിക്കേണ്ടവര്‍ അവഗണിച്ചാല്‍
അനുഗ്രഹിച്ചിടുന്നനുദിനവും
ആനന്ദിപ്പിക്കുന്നു ആശ്വസിപ്പിക്കുന്നു
ആയിരം മനുഷ്യരില്‍ നല്ലവനായ് "
വരികള്‍ അങ്ങനെ എഴുതിത്തുടരുമ്പോള്‍ തന്‍ സഞ്ചരിച്ചിരുന്ന ബസ് താമരശ്ശേരി ചുരം എന്നറിയപ്പെടുന്ന പ്രശസ്തമായ വനമേഖല പിന്നിടുകയായിരുന്നു. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മാമരങ്ങളും ഇടതിങ്ങിയ മലമടക്കുകളും മേല്‍പ്പറഞ്ഞ വേദ വാക്യത്തിലേക്ക് തന്റെ ശ്രദ്ധയെ തിരിച്ചു. തൂലിക വീണ്ടും ചലിച്ചു:
"പര്‍വതങ്ങളും കുന്നുകളും
പാരിതില്‍ നിന്നും മാറിയാലും
പരിശുദ്ധനുടെ വന്‍ ദയയാല്‍
പാരിലനുദിനം പാര്തിടുന്നു"
എത്ര മനോഹരമായ വരികള്‍ ! എത്ര ആനന്ദദായകം !! ആശ്വാസപ്രദം !!!
ഈ വിധം അനുഭവങ്ങളുടെയും ചിന്തകളുടെയും ഹൃദയ വേദനയുടെയും സന്തോഷത്തിന്റെയും ദൈവിക ദര്‍ശനത്തിന്റെയും നിറക്കൂട്ടുകളാണ് ഈ ഗാനം!
വിശുദ്ധനാം കര്‍ത്താവേ
വിശ്വസ്തനാം കര്‍ത്താവേ
വീണ്ടെടുത്തല്ലോ ഏഴയാമെന്നെ
വീണു വണങ്ങി സ്തുതിച്ചിടുന്നെ
പാപമാം ചേറ്റില്‍ നിന്നുയര്‍ത്തിയെന്നെ
പാറയാം ക്രിസ്തുവില്‍ നിറുത്തിയല്ലോ
പാടുവാനായ് പുതു പാട്ട് തന്നു
പാടി സ്തുതിക്കുമെന്നായുസ്സെല്ലാം
ആദരിക്കേണ്ടവര്‍ അവഗണിച്ചാല്‍
അനുഗ്രഹിച്ചിടുന്നനുദിനവും
ആനന്ദിപ്പിക്കുന്നു ആശ്വസിപ്പിക്കുന്നു
ആയിരം മനുഷ്യരില്‍ നല്ലവനായ്
പര്‍വതങ്ങളും കുന്നുകളും
പാരിതില്‍ നിന്നും മാറിയാലും
പരിശുദ്ധനുടെ വന്‍ ദയയാല്‍
പാരിലനുദിനം പാര്‍ത്തിടുന്നു
വാനവും ഭൂമിയും സര്‍വസ്വവും
ഊനമില്ലാതെ ചമച്ചവനേ
മാനവ രക്ഷകാ മാന്യ മഹോന്നതാ
മാനവും മഹത്വവും നിനക്കാമേന്‍!
ഇപ്പോള്‍ എന്തു തോന്നുന്നു? നമ്മുടെ ജീവിതത്തിലെ ഏതവസരത്തിലും നന്മയുടെ ആത്മ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ ദൈവത്തില്‍ ആശ്രയിക്കുന്ന ഒരു വ്യക്തിക്ക് കഴിയും എന്നല്ലേ?
നിങ്ങളുടെ പ്രതികരണം (മലയാളത്തിലോ ഇംഗ്ലീഷിലോ) ഇവിടെ കുറിക്കാന്‍ മറക്കല്ലേ.. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ..
നന്ദി/കടപ്പാട്:
ശ്രീ. ജിജോ അങ്കമാലി (വിവരണം), ജോയ് ജോണ്‍ (ഓഡിയോ)



